Sunday 29 May 2016

തിരകൾ എണ്ണുമ്പോൾ



ഉയരെ മധ്യാഹ്നസൂര്യനെരിഞ്ഞൊരു
പകലു പൊള്ളിച്ചെടുക്കുന്നു, കാറ്റിന്റെ
ചിറകിലേറും തിരമലർപ്പാലിക
മണലിലാരോ മറിക്കുന്നു പിന്നെയും.

ചിമിഴിനുള്ളിൽ തപം ചെയ്തു പീഡയെ
തരള മോഹന മൗക്തികമാക്കിയും
ചുഴികളിൽ നൃത്തമാടിത്തിമർക്കുന്ന
മകരമത്സ്യത്തിനുയിരായി മാറിയും

പകുതി മാത്രം തുറന്ന നിൻ കണ്ണുകൾ
തിരകളെണ്ണവേ പാതി അടഞ്ഞതിൽ
കനവനല്പമായൊഴുകിയെത്തീടുന്നു,
മണലിലൂഷ്മാവു തേടുന്നു നിൻ വിരൽ.

തരികളല്ലിതു സൗരയൂഥത്തിന്റെ
ചരിതമോതുന്ന സൈകതരേണുക്കൾ
പദനഖങ്ങൾ തൊടുമ്പോൾ ചിരിച്ചുകൊ -
ണ്ടൊഴുകിമാറുന്ന സൗന്ദര്യധാമങ്ങൾ.

കടലിരമ്പുന്നു, നിൻ നെഞ്ചിലാദിമ
പ്രണവനാദ പ്രസൂനം വിടർന്നതിൽ
മധു തുളുമ്പുന്നു, വാൽക്കണ്ണെഴുതിയ
നറുനിലാവായി മാറുന്നു നിന്നകം.

തിരകളെണ്ണുന്നു, നീല വിരിയിട്ട
കടലു തരിവളക്കൈകളാൽ തിരയുന്നു
സമയവാതായനത്തിലൂടാവിയായ്
പുലരിതേടിയ നീർമണിത്തുള്ളിയെ.

തിരകളെണ്ണുന്നു, സാന്ദ്രമൗനത്തിന്റെ
ഇരുളുഭേദിച്ചു കടലിരമ്പീടുന്നു,
തിരികെയെത്താത്ത ജൈവനാളങ്ങളൊ
മരുവിടങ്ങളിൽ തിരകളെ തേടുന്നു.

തിരകളെണ്ണുന്നു, നിൻ നഗ്നമേനിയിൽ
കടലുതേടുന്നു താരാപഥങ്ങളെ,
പുലരിയെ, പൂനിലാവിനെ ചുംബിച്ചു
ലഹരിപുഷ്പിച്ച കർമ്മകാണ്ഡങ്ങളെ.

---------------
14.04.2016

Sunday 21 February 2016

പന്തയക്കുതിരകൾ



ആരുടെ വിളിപ്പുറത്തെപ്പൊഴും ഉണർന്നിരി-
പ്പാരുടെ വിജയത്തിൻ നാളുകളെണ്ണീടുന്നു!
ആരുടെ നിറതോക്കു കാത്തിരിക്കുന്നു വൃഥാ
ജീവിതമൊരു 'യൂത്തനേഷ്യ' യിലൊതുങ്ങീടാൻ.


ആരവം മുഴക്കുന്ന ജനസഞ്ചയത്തിന്റെ
ആവേശ കല്ലോലത്തിലൂടവേ അനാരതം
ആർജ്ജിതവീര്യം ഭരിച്ചാർജ്ജുനബാണംപോലെ
നേർവഴി കുതിക്കുന്നു പന്തയക്കുതിരകൾ.

എന്തിനായോടീ ദൂരമിത്രയും നാളീമണ്ണിൽ?
"ബന്ധുരമഹീതലമെത്രനാളോടീടുന്നു!"
എന്തു നീ നേടി ജൈത്രയാത്രകൾക്കൊടുവിലായ്?
"സ്വന്തമാക്കുവാൻ മാത്രമെന്തുണ്ടു വിശ്വത്തിങ്കൽ!"

ഓടുക വാജീശ്രേഷ്ഠ! കർമ്മകാണ്ഡത്തിൻ ശക്തി-
സ്രോതസ്സു നിറയട്ടെ കാരിരുമ്പടികളിൽ.
പന്തയക്കുതിരകൾ, യന്ത്രങ്ങൾ - നിലക്കാത്ത
ജംഗമചരിതത്തിൻ ഭാസുരസങ്കല്പങ്ങൾ.

----------------
17.02.2016

Thursday 18 February 2016

അമര ഗാനങ്ങളുടെ ചക്രവർത്തിക്ക്


ഇനി നീ ഉറങ്ങൂ നിതാന്തമൗനത്തിന്റെ
ചിറകിൽ വിമൂകം, ഹരിത തീരങ്ങളിൽ.
ഗിരി ശൃംഗമേ, തപ്ത വനഹൃദയമേ,
നഭസ്സെ നമിക്കു ഒരു മാത്രയെങ്കിലും.

ഇനി നീ ഉറങ്ങൂ, മിഴിയടയ്ക്കാതിരുൾ
മകുടത്തിനുള്ളിലെ ചില്ലുപാത്രങ്ങളിൽ
മിഴിനീരോഴിച്ചു തെളിക്കും വിളക്കുമായ്‌
പുലരുവോളം ഞങ്ങൾ കാവലിരുന്നിടാം.

ഇനി നീ ഉറങ്ങൂ, മരിക്കാത്ത ഭൂമിക്കു
തെളിനീരു നൽകിടാം, സാന്ത്വനമോതിടാം
സമരഗാനങ്ങളുരുക്കഴിച്ചെത്രയും
പകലുകൾ ലാവണ്യ മധുവനമാക്കിടാം.

ഇനി നീ ഉറങ്ങൂ, വിശാന്തമടങ്ങുകെൻ
മനമേ മറക്കാതിരിക്കുകീ ഗീതികൾ.
അമരഗാനങ്ങളുതിർത്ത മുളംതണ്ടി-
ലിനിയുതിരില്ല നിശാഗന്ധി ഗീതികൾ.

ഇനി നീ ഉറങ്ങൂ മുരളികെ ശാന്തമീ
പുഴകൾ, തരുക്കൾ, പുൽമേടുകൾ പാടട്ടെ
വസുധയെ പാടിയുറക്കിയ പാട്ടുകൾ,
ലവണ പുഷ്പങ്ങൾ വിടർന്ന പൊന്നേടുകൾ.
----------------
17.02.2016

Wednesday 27 January 2016

പാൽമിറാ* യിലെ കമാനങ്ങൾ


പിന്നെയും ചരിത്രത്തിൻ താളുകൾ മറിക്കുകിൽ
ചെന്നു നാമെത്തിച്ചേരും പാൽമിറാ ദേശങ്ങളിൽ.
വെണ്‍കല്ലു വിരിച്ചിട്ട ചത്വരങ്ങളും മഹാ-
മണ്ഡപം, അരികത്തായ് ദന്തഗോപുരങ്ങളും.
ഗന്ധവാഹനൻ ചെന്നു ചുംബിച്ചുവലംവച്ച
സുന്ദരകമാനങ്ങൾ, തുംഗമാംധ്വജസ്തംഭം.
തേരുകളുരുളുന്നു റോമിന്റെഗരിമാവിൻ
തോരണമണിയുന്ന രാജവീഥികൾ തോറും.
പ്രാക്തനകാലത്തിന്റെ പോക്കുവേൽ നാളത്തിങ്കൽ
പ്രോജ്ജ്വലമായിത്തീർന്നു സാമ്രാജ്യചരിതങ്ങൾ.

പിന്നെയും ചരിത്രത്തിൻ വേലിയേറ്റത്തിൻ ശക്തി-
സഞ്ചയമുടച്ചിട്ടു താഴികക്കുടങ്ങളെ.
എണ്ണിയാലൊടുങ്ങാത്ത ജൈത്രയാത്രകൾ നിണം-
ചിന്നിയ മണൽക്കാടിൻ വീരഗാഥകളാകെ,
ഒന്നു മറ്റൊന്നിൻമീതെ ഉയർത്തി സംസ്ക്കാരങ്ങൾ
മിന്നുന്നു കോടിക്കൂറ മർത്ത്യരക്തത്തിൻ മീതെ.
പിന്നെയും നൂറ്റാണ്ടുകൾ കടക്കെ പൗരാണിക
മണ്ണിന്റെ മഹിമാവായ് പാൽമിറാ കമാനങ്ങൾ.
കാറ്റിനെ തടഞ്ഞിട്ട വാസ്തുശിഷ്ടങ്ങൾ കാണാൻ
കൂട്ടമായെത്തിച്ചേർന്നു ആളുകളെവിടുന്നും.

ഇന്നിതാ ചരിത്രത്തിന്നേടൊന്നു മറിഞ്ഞപ്പോൾ
സുന്ദരകമാനങ്ങളുടച്ചു തകർത്താരോ.
മത്തേഭസമാനമാം സ്തൂപങ്ങൾ ബൃഹത്തായ
അസ്തിവാരത്തിൻ ചാരെ ധൂളിയായ് കിടക്കുന്നു.
ബന്ധുര മനോജ്ഞമാം ചിത്രഗേഹങ്ങൾ, ശിലാ
ഖണ്ഡത്തിൽ വിരിയിച്ച ചൈത്രവിസ്മയങ്ങളും
ഗന്ധകം പുകയുന്ന രാവിന്റെകോട്ടക്കുള്ളിൽ
ബന്ധങ്ങളഴിഞ്ഞിതാ ചിതറിക്കിടക്കുന്നു.

എന്തിനു ചരിത്രത്തിൻ കണ്ണിലെ കരടായി
മന്നിലെ വിചിത്രമാം കാഴ്ച നീ മായിക്കുന്നു?
നാളെകൾ കെട്ടിപ്പൊക്കാൻ വേരുകൾ മുറിക്കുന്നോ?
നാൾവഴിചരിതത്തിൻ നാവു നീ കണ്ടിക്കുന്നോ?
കൊല്ലുവാൻ കുലച്ചൊരു വില്ലുമായ്‌ നിൽക്കുന്നു നീ
മെല്ലവേ ശ്രവിചാലും മേഘഗർജ്ജനങ്ങളെ.
"നാളെ നീ പുതിയൊരു താഴികക്കുടം തീർക്കാം
ചാരുത പുരളാത്ത വന്ധ്യമേഘത്തിൻ ചോട്ടിൽ.
നിന്റെ താഴികക്കുടങ്ങളുമുടയ്ക്കും ഒരു കാലം
മണ്ണിന്റെ സമസ്യയാണിതു നീ മറക്കേണ്ട."

-------------
An ancient city in Syria, a world heritage centre, famous for Roman monumental ruins;  destroyed recently. 

Monday 21 December 2015

മതം മടുക്കുമ്പോൾ


അതു നീ ആണെന്ന് അറിയാൻ കഴിയാതെ വരുമ്പോൾ
പകൽ വെളിച്ചത്തിലേക്ക് ഇറങ്ങിച്ചെല്ലുക;
അവിടെ ഒരു സൂര്യനായി നീ എരിയുന്നുണ്ടാവും.

നീ അതുതന്നെ എന്ന് ഇനിയും അറിഞ്ഞില്ലെങ്കിൽ
നദിയോരത്തേക്കു പോവുക;
അവിടെ ഒരായിരം മീനുകൾക്കൊപ്പം
നീ കൂത്താടുന്നുണ്ടായിരിക്കും.

നിന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കാൻ കഴിയാതെവരുമ്പോൾ
അറവുശാലയുടെ പടികടന്നു ചെല്ലുക;
കാരുണ്യത്തിനായി ദാഹിക്കുന്ന നിന്നെ
അവിടെ കാണേണ്ടി വരും.

ആചാരങ്ങൾ നിന്നെ ബന്ധനസ്ഥനാക്കുമ്പോൾ
പർവതങ്ങളുടെ ഉയരങ്ങൾ തേടുക;
അവിടെ ശുദ്ധസ്വാതന്ത്ര്യത്തിൽ നിനക്കു വിലയം പ്രാപിക്കാം.

ഇല്ലാത്ത സ്വർഗം നിന്നെ ഇനിയും പ്രലോഭിപ്പിക്കുമ്പോൾ
മണ്ണിരയുടെ മാളത്തിലേക്ക് ഇഴഞ്ഞുചെല്ലുക;
പാതാളത്തിലെ സ്വർഗത്തിൽ നിനക്കും ഒരു രാത്രി കഴിയാം.

കുരുടനായ പുരോഹിതൻ നിൻറെ പണത്തെ അമിതമായി സ്നേഹിക്കുമ്പോൾ
വൻ മരങ്ങൾക്ക് ചോട്ടിലൂടെ സാവധാനം നടക്കുക;
കൊഴിഞ്ഞു വീഴുന്ന ഇലകൾ നിനക്കു മംഗളം അരുളുന്നുണ്ടാവും.

നവഗ്രഹങ്ങളും നക്ഷത്രങ്ങളും നിന്നെ തോൽപ്പിക്കുമ്പോൾ
നിലാവിലേക്ക് ഇറങ്ങിപ്പോവുക;
നീല കിരണങ്ങളിൽ നിനക്കൊരു പാട്ടായി അലിഞ്ഞു ചേരാം.

പുണ്യപാപങ്ങളുടെ കുമ്പസാരക്കൂടുകൾ മാടിവിളിക്കുമ്പോൾ
മഴയിലേക്ക്‌ ഇറങ്ങിപ്പോവുക;
പ്രകൃതിയുടെ കണ്ണീരിൽ നീ വിശുദ്ധനായിത്തീരും.

മതം മടുക്കുമ്പോൾ സോദരാ
കവിതയിലേക്ക് നീ ഇറങ്ങി വരിക;
അവിടെ നീ ദൈവം മാത്രമായിരിക്കും.

---------------
21.12.2015


Saturday 21 November 2015

ഉറങ്ങിപ്പോയ തൂലിക


എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
വിഢിപ്പെട്ടിയിലെ കോമാളി ക്കാഴ്ച്ച കണ്ടാണോ
സൈബർ ലോകത്തെ മലവെള്ളപ്പാച്ചിൽ കണ്ടാണോ
പ്രത്യയ ശാസ്ത്രങ്ങളുടെ കൂലിക്കാരനായതു കൊണ്ടാണോ
ഭ്രാന്തു പിടിച്ച മതങ്ങളുടെ കാവൽക്കാരനായതുകൊണ്ടാണോ
രാജാവു വച്ചുനീട്ടിയ കസേരയിൽ ഇരുന്നുപോയതുകൊണ്ടാണോ
മാദ്ധ്യമ  ത്തമ്പുരാൻ  വരച്ച 'ക്ഷ' യിൽ മൂക്കുരചതു കൊണ്ടാണോ
അതോ അവാർഡിനു പിൻപേ നടന്നു ക്ഷീണിച്ചതുകൊണ്ടാണോ

എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
രണ്ടാം ലോക മഹാ യുദ്ധം ഭൂമിയിലെ യുദ്ധങ്ങളുടെ ഒടുക്ക മായിരുന്നില്ല.
ജനാധിപത്യം ഭരണ നിർവഹണത്തിന്റെ അവസാന വാക്കല്ല.
സ്വന്തം ജനതയെ എഴുപത്തി അഞ്ചു ശതമാന മാക്കിയ പോൾ പൊട്ട്
അവസാന സ്വേഛാധിപതി ആയിരുന്നില്ല.
ബംഗാൾ ക്ഷാമം അവസാന ക്ഷാമ മായിരുന്നില്ല.
U N O  സമാധാനത്തിന്റെ പരമമായ കാവൽ ഭടനുമല്ല.
മാർച്ച് 8 കൊണ്ട് സ്ത്രീ തുല്യ ആയതുമില്ല.
ഒരു ലിങ്കൻ കൊണ്ട് അടിമത്തം തീർന്നതു മില്ല.

ആമസോണുകൾ പാമോയിലായി കുപ്പിയിൽ വരുമ്പോൾ
പൊക്കഹറാമുകൾ ദൈവത്തിനായി സമർപ്പിക്കപ്പെടുമ്പോൾ
ചിക്കൻ ഫ്രൈ കോളയിൽ കുഴച്ചു വെട്ടി വിഴുങ്ങിയിട്ട്
എന്തേ നീ ഉറങ്ങിപ്പോയി?

Friday 30 October 2015

ഒരു പൈങ്കിളിക്കവിത


ഇന്ദ്രനീലാംബര വീഥിയിലമ്പിളി ചെമ്മരിയാടുമായ് വന്നനേരം
നന്ദനാരാമനികുഞ്ചത്തിലെ ചെറുമഞ്ചലിൽ കാതോർത്തു ഞാനിരുന്നു.
നിൻ പദനിസ്വനവീചികൾ തൂമയിൽ എന്നെപ്പുണരുവാൻ കാത്തുനിൽക്കെ
മന്ദസ്മിതപ്പൂനിലാവു പൊഴിച്ചു നീ എന്നന്തികത്തിലണഞ്ഞു മെല്ലെ.

പന്നഗരാജകുമാരി നീ വീണയായെൻവിരിമാറിൽ പടർന്നീടവേ
സിന്ദൂരരേഖകൾ ചാലിച്ച നിൻചൊടിച്ചെണ്ടു വിരിഞ്ഞതു ഞാനറിഞ്ഞു.
എൻവിരൽ ചുംബനപ്പാരിജാതങ്ങളിൽ മന്ദസ്മിതങ്ങൾ വിരിഞ്ഞനേരം
വിസ്മയലാവണ്യമേ വിരൽത്തുമ്പിൽ നീ വിശ്ലഥരാഗമായ് മാറിയല്ലോ!

രാവേറെയാകുന്നു, യാമങ്ങൾ പോകുന്നു, രാക്കിളിപോലുമുറക്കമായി.
നീഹാരകമ്പളം വാരിപ്പുതച്ചിരുൾ പാടവരമ്പത്തുറക്കമായി.
നാമിരുപേരും യമുനയ് മാറവേ, ആന്ദോളനത്തിലലിഞ്ഞീടവേ
നിൻകപോലത്തിൽ മുഖംനോക്കുമമ്പിളി തെല്ലനുരാഗിയായ് മാറുന്നുവോ?

-----------
30.10.2015

Monday 14 September 2015

നിഴലുകൾ



ശാരികപ്പൈതൽ ചോദിച്ചു:
"മഹത്തായ സൃഷ്ടി കർമം എങ്ങിനെ ചീത്ത വാക്കായി?"
"ജനനേന്ദ്രിയങ്ങൾ എങ്ങിനെ അസഭ്യമായി?"

തഥാഗതൻ മൊഴിഞ്ഞു:
ഞാൻ 'തിന്നതും' നീ 'ആഹരിച്ചതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'തിന്നില്ല'?
ഞാൻ 'മോന്തിയതും'  നീ 'പാനം ചെയ്തതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'മോന്തിയില്ല'?

എന്റെ 'ചട്ടുകവും' നിന്റെ 'ചട്ടുകവും' എത്ര വ്യത്യസ്തങ്ങളാണ്.
എന്റെ 'ചട്ടുകം'  ആലയിലുണ്ടായി.
നിന്റെ  'ചട്ടുകം' നിന്നെ പ്പോലെ ഒരു ഇരുകാലി.
എന്റെ  'ചട്ടുകം' ദോശ തിരിചിട്ടപ്പോൾ
നിന്റെ  'ചട്ടുകം'  കലഹമുണ്ടാക്കി.

ഓരോ അക്ഷരവും എത്ര മനോഹരമാണ്!
കയറ്റിറക്കങ്ങൾ തീർത്തു, വർത്തുളമായ് വന്ന്,
നേരിന്റെ  നേർ രേഖയിലൂടെ  വിഹ്വല സൗന്ദര്യമായി
അക്ഷര സുന്ദരികൾ.
ആടിയും പാടിയും ശാരദാംബരത്തിലെ  പറവകൾ പോലെ;
അവ കൂട്ടമായി പറന്നു പോകുന്നു,
മനസ്സിന്റെ വിശാല നീലിമയിൽ ചിത്രങ്ങൾ കോറിയിട്ടുകൊണ്ട്.
ബാഹ്യവും ചിലപ്പോൾ ഗൂഢവുമായ  വിസ്മയങ്ങൾ തീർത്തുകൊണ്ട്.
അനവരതം അവ നൃത്തം വയ്ക്കുകയാണ്.
സംഗമങ്ങളിലെ അന്യൂന പദങ്ങൾക്കു പിന്നിൽ
ഒരു നിഴലുപോലെ അവ്യക്ത ഭാവങ്ങൾ, രൂപങ്ങൾ.
വാക്കിനു പിന്നിലെ നിഴലുകൾ.
കാല ദേശങ്ങളിൽ ഒരിക്കലും നിലയുറയ്ക്കാത്ത  ആയിരമായിരം നിഴലുകൾ.


Sunday 14 June 2015

ബിംബിസാരന്റെ യാഗശാല


വിശുദ്ധ ബലിയുടെ ആവർത്തനം നനച്ചു പതം വരുത്തിയ
മദ്ധ്യതരണ്യാഴിയുടെ ചുറ്റു വട്ടങ്ങളിൽ
സ്വർഗ്ഗ വാതിലിന്റെ കടുംപൂട്ട്‌ തുറപ്പിക്കുവാൻ
ഒരു ഗുരുതി കൂടി.
നിത്യസമാധാനത്തിനു വേണ്ടി മറ്റൊന്നു കൂടി.

വംശശുദ്ധീകരണ ഖുർബാനയ്കൊടുവിൽ
ഒരുകൂന ഉടലുകൾ.
ചിരിച്ചു, രമിച്ചു, കരഞ്ഞു, വിയർത്തു, മതിവരാത്ത ഉടലുകൾ.
വിശന്നു രോഗിയായിട്ടും ഈ ഭൂമിയെ സ്നേഹിച്ച ഉടലുകൾ
കൂടൊഴിഞ്ഞു പലായനം ചെയ്തിട്ടും വസുന്ധരയെ
മുറുകെ പുൽകുന്ന ഉടലുകൾ.
അവർക്ക് ആവശ്യം പറുദീസ ആയിരുന്നില്ലല്ലോ!
ഒരുപിടി അന്നം, ഒരു തണൽ, പിന്നെ അൽപ്പം ആകാശം.
എവിടെയാണ് സോദരാ നിന്റെ ഈശ്വരൻ?
പറുദീസയുടെ കാവൽക്കാർ ഇനിയും വരാത്തതെന്തേ?

മണ്ടയിലെ തമസ്സിനെ മതമെന്നു വിളിച്ച മഹാനുഭാവാ
ഇതു ബിംബിസാരന്റെ യാഗശാല.
മത്തകളഭങ്ങൾ ഉറഞ്ഞു തുള്ളുന്ന ആകാശത്തിനു കീഴിലെ
വിശാലമായ ബലി മണ്ഡപം.
'അരുതെ'ന്ന ആമന്ത്രണവുമായി ഇവിടെ തഥാഗതൻ വരില്ല.
തമസ്സിന്റെ കോട്ടകളിലേക്കൊരു തരി വെട്ടവും കടക്കില്ല.

കാലഹരണപ്പെട്ട മാമൂലുകളുടെ ചിലന്തിവലകളിൽ
പുണ്യം തൂക്കിവില്ക്കുന്ന നരച്ചഎട്ടുകാലികൾ
ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ പൂമ്പാറ്റകളെ
കാത്തിരിക്കുന്നു.
ഗുരുതിയുടെ നിണലഹരിയിൽ
നൂൽപാലത്തിനപ്പുറത്തേക്കൊരുല്ലാസയാത്രക്കായി.

----------------
14.04.2015

Wednesday 15 April 2015

ഒരു തിരി കൊളുത്തട്ടെ!



ഒരു തിരി കൊളുത്തട്ടെ,
ഒരു ചുവന്നറിബണ്‍ ഈ മരച്ചില്ലയിൽ ബന്ധിക്കട്ടെ,
ഇനിയും തിരിച്ചുവരാത്ത ചിബോക്കിലെ പെണ്‍കുട്ടികൾക്കായി.


ഒരു തിരി കൊളുത്തട്ടെ,
ഒരു ചോക്കുകഷണം മാറ്റിവയ്ക്കട്ടെ,
ഇനിയും തിരിച്ചു വരാത്ത ഇഗ്വാലായിലെ വിദ്യാർത്ഥികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു പിടിമണ്ണ് മാറ്റി വയ്ക്കട്ടെ,
ഇനിയും തിരിച്ചുവരാൻ കഴിയാത്ത യമനിലെ ദൈവവിശ്വാസികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു കഷണം റൊട്ടി മാറ്റിവയ്ക്കട്ടെ,
ഇനിയും മരിച്ചു തീരാത്ത സിറിയൻ അഭയാർത്ഥി ബാല്യങ്ങൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു മരക്കാൽ മാറ്റിവയ്ക്കട്ടെ,
ഇനിയും ഉണങ്ങാത്തമുറിവുമായി വിലപിക്കുന്ന ഇറാക്കിലെ യുവത്വത്തിനായി.

ഒരു തിരി കൊളുത്തട്ടെ,
ഒലിവിന്റെ ഒരു ചില്ല മാറ്റിവയ്ക്കട്ടെ,
ഇനിയും വറ്റാത്ത കണ്ണുകളുള്ള പാലസ്തീനിലെ വിധവകൾക്കായി.

ഒരു തിരി കൊളുത്തട്ടെ, വീണ്ടുമൊന്നു കൂടി, പിന്നെ വേറൊന്നു കൂടി...
ഞാനീ നാൾവഴിയിലെ ചുവന്ന അക്കങ്ങൾ മെല്ലെ അടർത്തി മാറ്റട്ടെ.
--------------
14.4.2015

Thursday 26 March 2015

'അവത് '


വഴിയിലൂടെ സാവധാനം മുന്നോട്ടു തന്നെ നടന്നു.
തിരിച്ചു പോകാൻ കഴിയില്ല എന്നും
എല്ലാ വഴികളും മുന്നോട്ടുള്ള യാത്രക്കുള്ളതാണെന്നും
'അവത് ' തിരിച്ചറിഞ്ഞു.
'അവത് ' അവളല്ലായിരുന്നു.
'അവത് ' അവനുമാല്ലായിരുന്നു.
'അവത് ' അവ അല്ലായിരുന്നു.
'അവത് ' അത് അല്ലായിരുന്നു.
തിരിച്ചറിവുകൾ നൽകുന്ന സ്വാതത്ര്യത്തിലൂടെ
'അവത്' പിന്നെയും നടന്നു.

വാക്ക് അക്ഷരമാകും മുൻപേ 'അവത് ' ഉണ്ടായിരുന്നു; പകൽ പോലെ.
പിന്നീട്-
ഇരുട്ടിലും, നീണ്ട ഇടനാഴികളിലെ നിഴൽപ്പാടുകളിലും, നിശബ്ദതകളിലും,
താളിയോലകളിലും, പാപ്പിറസ് ചുരുളുകളിലും ചതഞ്ഞരഞ്ഞ് ശ്വാസംമുട്ടി,
പരിഹസിക്കപ്പെട്ട്, ആക്ഷേപിക്കപ്പെട്ട്,
ക്രുരമായി ചൂഷണംചെയ്യപ്പെട്ട്, വലിച്ചെറിയപ്പെട്ട്,
പിന്നാമ്പുറങ്ങളിൽ എവിടെയൊക്കെയോ ഒരു തേങ്ങൽപോലെ...

പരിണാമത്തിന്റെ തത്രപ്പാടുകളിൽ അബദ്ധമായും,
മാറ്റത്തിന്റെ അനിവാര്യമായ കണ്ണിയായും,
വപുസ്സിന്റെ അർദ്ധനാരീശ്വരത്തിലേക്ക്
സാവധാനം നടന്നു കയറി,
അവനും അവളുമല്ലാതെ 'അവത് '.
---------------
26.03.2015

Saturday 10 January 2015

പാടുക നീ മേഘമേ


പാടുക വീണ്ടുമമോഘ രാഗങ്ങൾ നീ
പാടുക മേഘമേ നാദ ലാവണ്യമേ
പാടുക വീണ്ടു മൊരായിരം പൂർണേന്ദു
വാടാമലർ കണ്ടു പാടിമറക്കുക.

വാഹിനികൾ തീർത്ത തീരങ്ങളിൽ,
മഹാ കാല മുയർത്തിയ ശയ്യാഗരങ്ങളിൽ
നീ പെയ്തിറങ്ങു സ്വരങ്ങളായ്, സാമന്ദ്ര
താളലയത്തിന്റെ മേഘനാദങ്ങളായ്.

നീ പെയ്തിറങ്ങു ഹിമാദ്രിയിൽ, മണ്ണിന്റെ
സാന്ദ്ര നിലങ്ങളിൽ, ഈ കൊച്ചു വാടിയിൽ.
നീ പെയ്തിറങ്ങു ലഹരിയായ് വിണ്ണിന്റെ
കാതുകൾ ക്കിമ്പമായ് മോദാനുകമ്പയായ്.

പാടുക നീ രാജ ഹംസമേ സാഗര
വീചികൾ സാദരം കാതോർത്തു നില്ക്കുന്നു.
ആരോഹണങ്ങളാൽ പുൽകി ഉണർത്തുകീ
രാവിൻ കലികകൾ താരകുമാരികൾ.

ആചന്ദ്രതാര മുദിച്ചസ്തമിക്കട്ടെ,
നീഹാര ചന്ദ്രിക പോയ്‌മറഞ്ഞീടട്ടെ
ഓരോ ഋതുവിനും നൃത്തമാടാൻ നിന്റെ
മേഘഗീതത്തിന്നലകളുണ്ടാവട്ടെ.

---------------
03.01.2015

Thursday 20 November 2014

വഴിയും കാല്പാടും

ഇനിഒളിക്കേണ്ടതെങ്ങുഞാൻ കാലമേ?
പകൽവെളിച്ചത്തിനുണർവ്വിലോ സ്വച്ഛന്ദ-
മിരുൾവിരിച്ചിട്ട ജ്യേഷ്ഠയാമത്തിലെ
സുഖസുഷുപ്തിതൻ നീലവിരിപ്പിലോ?
നിലകൾതെറ്റി ഉന്മാദം വിളമ്പിയ
നിറനിലാവിന്റെ താഴ്വരക്കാട്ടിലോ?

ഇനിഒളിക്കുവാൻ മാളങ്ങളില്ല വ-
ന്നടവിയും, ഗിരിശൃംഗവും, ആഴിയും
സകലതും കടന്നെത്തുന്നിതാ എന്റെ
നിലവറത്താഴു താനേതുറക്കുന്നു.

സുഖസമൃദ്ധിയും, ആഡംബരങ്ങളും
പെരുമയും, മഹാശക്തിയും, ധാടിയും
തനുവിനേകിയ സ്വാസ്ഥ്യത്തിലേക്കിതാ
വഴിയിലുപേക്ഷിച്ച കാല്പാടുകൾ വളർ -
ന്നഖിലവൈരിയായ് പിൻതുടർന്നീടുന്നു.
അഹികളാകുന്നു, ചിഹ്നം വിളിക്കുന്ന
മദനമോഹിത മത്തേഭമാകുന്നു.
നിമിഷജാലകച്ചില്ലിലെ സൗഖ്യത്തി-
ലൊടുവിലൂറിയ തുള്ളിയും നക്കുന്ന
കൊടിയ വഹ്നിയായ് ഭ്രാന്തമായാളുന്നു.

നിണമണിഞ്ഞ കാല്പാടുകളോർമ്മത-
ന്നകലതീരത്തിൽ നിന്നുമെത്തീടുന്നു.
അകതലത്തിലെ സൂക്ഷ്മതന്തുക്കളിൽ
വലവിരിക്കുന്നു, കാവലിരിക്കുന്നു.

സ്മ്യതിയുപേക്ഷിച്ച പൂർവകാണ്ഡങ്ങൾ വി-
ട്ടടരുകൾ, പുറംചട്ടകൾ കീറിയും,
പുതിയ താവളം - താളുകൾക്കുള്ളിലെ
മുദിതവാക്കിന്റെ മുക്തിയിൽ - പോലുമേ
തണുവിറപ്പിച്ച വിരലുമായെത്തുന്നു,
വഴിയിലെന്നോ ഉപേക്ഷിച്ച പാടുകൾ.
-------------
20.11.2014

ഇതു പ്രളയകാലം!



നീ എന്റ ആരുമല്ല;
എങ്കിലും നിന്നെ ശത്രുവായിക്കാണാൻ ആരോ പഠിപ്പിച്ചു.
നീ ഒരു ദ്രോഹവും ചെയ്തില്ല;
എങ്കിലും നിന്നെ കൊന്നൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റ പേരിൽ മുറിച്ചു മാറ്റപ്പെട്ട സഹോദരാ,
നിന്റെയും എന്റെയും പൊക്കിൾക്കൊടിയുടെ വേരുകൾ
ഉറച്ചിരുന്ന മണ്ണിനൊരേ നിറമായിരുന്നു.
അതിലുടെ മദിച്ചുല്ലസിചൊഴുകിയ നദികൾ
പാടിയത് ഒരേ ഗാനമായിരുന്നു.
ഉഴുതു മറിച്ച മണ്ണിൽ മുളച്ചു പൊന്തിയ
നാമ്പുകൾക്കൊരേ വീര്യമായിരുന്നു,
അതിൽ വിരിഞ്ഞാടിയ ഹരിത ദലങ്ങൾ
നുകർന്നത്‌ ഒരേ സൂര്യനെ ആയിരുന്നു,
പൊട്ടി വിടർന്ന പൂക്കൾക്കൊരേ ഗന്ധമായിരുന്നു.
ഋതുഭേദങ്ങളിലൂടെ ചിറകു വിരിച്ചു കടന്നു പോയ
കിളികൾക്കൊരേ ലക്ഷ്യമായിരുന്നു.
എങ്കിലും നീ ശത്രുവായി മാറി; ഞാൻ പോലുമറിയാതെ!
ഓർക്കുക, എനിക്കും നിനക്കും കിട്ടിയ സ്വാതന്ത്ര്യത്തിനു പകരം നൽകിയത്‌
നമ്മുടെ ശാന്തിയായിരുന്നു; സാഹോദര്യമായിരുന്നു.
തിരിച്ചറിവുകൾ ഇല്ലാതെപോയ കാലത്തിന്റെ ജ്വരസന്ധികളിൽ
മൂഢ സ്വപ്‌നങ്ങൾ നല്കി നമ്മുടെ സമാധാനം കവർന്നെടുത്തവരെ തിരിച്ചറിയുക.
ഇതു പ്രളയമാണ്; മനുഷ്യൻ തീർത്ത അതിർ വരമ്പുകളെ
പ്രകൃതി ധിക്കരിക്കുന്ന വിനോദകാലം;
ഒഴുകിയെത്തുന്ന ജഡങ്ങൾ അതിരുകൾ മാനിക്കാത്ത ദുരന്തകാലം.
ഈ പ്രളയത്തിന്റ എകതയിലൂടെ,
ആരൊക്കെയോ കവർന്നെടുത്ത
നമ്മുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാം,
പണയം വെച്ച സമാധാനം തിരിച്ചെടുക്കാം.
ത്രസിക്കുന്ന മണ്ണിന്റ വ്രണിത സ്വപ്നങ്ങളിലൂടെ
നമുക്കു കൈ കോർത്തു നടക്കാം.
അവിടെ ഇറ്റു വീഴുന്ന സ്വേത ബിന്ദുക്കൾ
മണ്ണിന്റെ ശപ്തമായ മുറിവുകളിൽ സഞ്ജീവനി ആവട്ടെ.
ഗന്ധകം മണക്കാത്ത പകൽ വെളിച്ചത്തിൽ,
നിന്റെയും എന്റെയും കുഞ്ഞുങ്ങൾ
കൈ കോർത്തു നടക്കുമാറാകട്ടെ.
സഹോദരാ; എന്റെയും നിന്റെയും സ്വാതന്ത്ര്യം ഒടുങ്ങുന്നിടത്തു മാത്രമാണ്
നമ്മുടെ സ്വാതന്ത്ര്യം ഉറവ പൊട്ടുന്നത്.

22.09.2014

Monday 23 June 2014

ഫാദേഴ്സ് ഡേ


അച്ഛനോടിന്നു ഞാൻ മിണ്ടില്ല
കെട്ടിപ്പിടിച്ചൊരു മുത്തവും നൽകില്ല.
പിച്ചനടത്തിയ കൈവിരൽത്തുമ്പിലെ
കൊച്ചു നഖങ്ങളിറുത്തു കൊടുക്കില്ല.
കേരളകൗമുദിത്താളിൽ രണ്ടീർക്കിലും
വാലും പിടിപ്പിച്ചു പട്ടമായ് മാറ്റിയ
താവക വേർപ്പു മണികളുമൊപ്പില്ല.
സർക്കാരു ശമ്പളാഘോഷപ്പുലരിയിൽ
അല്പമഹങ്കാരമായി നീ വാങ്ങിയ
മുച്ചാടുവാഹനത്തിന്നു പകരമായ്
കൊച്ചു സന്തോഷങ്ങളൊന്നുമേ നൽകില്ല.
ഒപ്പം നടത്തിത്തളർന്ന കാൽപാദത്തി-
ലല്പവും മുക്കൂട്ടു തേക്കില്ല, ചെയ്യില്ല.
ഉത്സവത്തിന്നു തിടമ്പായി നിൻ തോളി-
ലെത്രയോ നേരമിരുന്നോരിടങ്ങളിൽ
പറ്റു കുഴമ്പിന്റ സ്നേഹവും പിന്നെയോ -
രിറ്റു കരുണതൻ ചൂടും പകരില്ല.
ചൊല്ലു, പഴഞ്ചൊല്ലു, മുക്തകം, നാടോടി-
ഗാഥകൾ പിന്നെപ്പുരാണം, കടംകഥ
ഒക്കെക്കടങ്ങളാണൊന്നും മടക്കില്ല.
താതനു പത്രാസു മംഗള വാക്യങ്ങൾ
'ടെസ്കോ' യിൽ നിന്നു ഞാൻ വാങ്ങി ക്കൊടുക്കട്ടെ.
'ഫേസ് ബുക്ക് ' താളിൽ 'ഫിലോസഫി ' ചൊല്ലട്ടെ.
ചൂരലു ചുംബിച്ചുണർത്തിയ മേനിയിൽ
ഞാനറിയാതെൻ കരങ്ങളലഞ്ഞുവോ!!!
തേടുവതെന്തോ തിണർപ്പോ ഒരൊർമ്മതൻ
ചാരുതയാർന്ന മനോഹര ബാല്യമോ?

Friday 25 April 2014

നളന്ദയിലെ മിന്നാമിനുങ്ങുകൾ


അഗ്നി വിഴുങ്ങിയ താളിയോലകളിൽ നിന്നും
ഇന്ദുഗോപങ്ങളുയരുകയായി.
അധിനിവേശമൗഢ്യത്തിൽ വെണ്ണീറായ അറിവിന്റ ശാരികങ്ങളെ,
അഗ്നിരജസ്സുകളായി നിങ്ങളുയരുക.
ശാസ്ത്രവും വ്യാകരണവും മാറ്റൊലിക്കൊണ്ട കൽമണ്ഡപങ്ങളിൽ,
കരണവും കാരണവും ചർച്ചചെയ്യപ്പെട്ട ഇടനാഴികകളിൽ,
കർമനാൾവഴിയിൽ വ്യാകുലപ്പെടാത്ത കളിത്തട്ടുകളിൽ,
ചന്ദ്ര-താരങ്ങൾ തൊഴുതുമടങ്ങിയ ഗോപുരങ്ങളിൽ,
ഇന്ദ്രഗോപങ്ങളെ നിങ്ങൾ വെളിച്ചമായിരുന്നു.
നഭസ്സിനെ പുളകമണിയിച്ച ഇന്ദ്രിയനൈർമ്മല്യമായിരുന്നു.

നീറിപ്പുകഞ്ഞു വെണ്ണീറായ താളിയോലകളും
ഇടിച്ചുനിരത്തിയ മഹാഗ്രന്ഥശാലയും
വെട്ടിനിരത്തിയ രസാലവനവും
മുറിവേറ്റു നിശബ്ദമാക്കപ്പെട്ട ആയിരംഗളങ്ങളും
നിന്റെ ഊർജ്ജമാണ്.
തമസ്സിന്റ മാറുപിളർന്നു നിങ്ങളുയരുമ്പോൾ
അറിവിന്റ രാജസൂയംനടത്തിയ നൂറ്റാണ്ടുകൾ
പുനർജ്ജനിക്കുന്നു.
അവിടെ അറിവിന്റെ തേന്മാവുകൾ എന്നും പൂവണിഞ്ഞുനിന്നു.
രസാലപക്വങ്ങളുണ്ണുവാൻ വിദൂരമേഘങ്ങൾ താണ്ടി
വാനമ്പാടികളെത്തിയിരുന്നു.
മധുരമുണ്ട വിഹഗങ്ങൾ ജ്ഞാനത്തിന്റ ഈരടികൾചൊല്ലി
ദൂരങ്ങളെ പുല്കിയിരുന്നു.
അവ പകർന്ന വെളിച്ചത്തിൽ ലോകമുണരുമ്പോൾ
ദുരയുമായി ദൂരങ്ങളിൽ വെളിച്ചം തല്ലിക്കെടുത്തുവാൻ
ആരോ പടപുറപ്പെടുകയായിരുന്നു.

അധിനിവേശത്തിന്റ വാളുകൾ അറിവിന്റെ ആയിരം ഗളങ്ങൾ
അരിഞ്ഞു തള്ളിയപ്പോൾ,
അറിവിന്റെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ,
ഭൂമിയുടെ ധൂസര വസന്തത്തിൽ ഇരുൾ പരന്നു.
നവ്യലോകത്തിന്റെ ഭാസുരസങ്കൽപ്പങ്ങളിൽ
അശിനിപാതമായി ഹിംസയുടെ, വേദനയുടെ, ദുരന്തങ്ങളുടെ
വസൂരി വിത്തുകൾ മുളച്ചു പൊന്തി.

വെളിച്ചം തല്ലി ക്കെടുത്തിയ മൗഢ്യമേ!
നീ പകരം തന്നത് അസ്വാതന്ത്ര്യത്തിന്റെ ചങ്ങലയായിരുന്നല്ലോ?
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ശാന്തപുളിനങ്ങളിൽ
നീ കോരിയിട്ടത് അസഹിഷ്ണുതയുടെ കനലുകളായിരുന്നുവല്ലോ?

കാലത്തെ പിന്നോക്കം നടത്തിയ മൗഢ്യമേ!
യാത്രയും ലക്ഷ്യവും വെളിച്ചമാണെന്ന സത്യം നീ അറിഞ്ഞില്ലയോ?
നിന്റെ അഗ്നിദാഹത്തിലെരിഞ്ഞമർന്നത്
പിറക്കാനിരുന്ന ഞങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
നിന്റ കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
കടിഞ്ഞാണില്ലാത്ത, അതിരുകളില്ലാത്ത സ്വാതന്ത്ര്യം.
ശിക്ഷിക്കാത്ത ദൈവത്തിനും, പാപം ചെയ്യാത്ത മനുഷ്യനുമിടയിലുള്ള
ശുദ്ധമായ സ്വാതന്ത്ര്യം.
പച്ചവെള്ളം പോലെ, കരിയിലയെനോവിക്കാത്ത കാറ്റു പോലെ,
തപിച്ച മണ്ണിലൂടെ, നാരായവേരറ്റംവരെ കിനിഞ്ഞിറങ്ങുന്ന സ്വാതന്ത്ര്യം.

അഗ്നിരജസ്സുകളെ നിങ്ങളുയരുക.
വെളിവിന്റെ കുഞ്ഞു കണങ്ങളുമായി,
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കായി,
പിറക്കാനിരിക്കുന്ന ഉരഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന വിഹഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന പരശതം കീടങ്ങൾക്കായി.
-------------
An ancient centre of higher learning ( 500 - 1197 AD ). The great library of Nalanda University was so vast that it is reported to have burned for three months after the invaders set fire to it. 
25.04.2014

Saturday 1 March 2014

താതാത്മജം


താതാ തിരസ്കരിക്കൊല്ലീ യുവത്വമി-
ന്നേകുന്നു, പാരണവീട്ടട്ടെ സാദരം.

നീതന്നതാണീ കളേബരം മാമകം,
നീതന്നതാണീ മനോഹരമാനസം.
നീ ചൊന്നതാണീ സ്വരങ്ങളും വാക്കിന്റെ
മാസ്മര ഭാവതലങ്ങളും സർവ്വവും.

കാണാതെകണ്ടകഥകളും പാട്ടിന്റെ
തോറ്റവുമൂട്ടിനോടൊപ്പം പകർന്നനർമ്മങ്ങളും,
നീ തൊട്ടുണർത്തിയ ഭാവനാസാരസ
ജാലമല്ലോ രമിച്ചീടുന്നതുള്ളിലും.

രാജ്യതന്ത്രം ചൊല്ലി സായകം തന്നുനീ
ത്യാജ്യമെന്തെന്നു ചൊല്ലാതെ നീ കാട്ടിയും,
നീ തല്ലിനോവിച്ച ബാല്യവും, വാക്കിന്റെ
ചാട്ടവാറേറ്റു പൊലിഞ്ഞസ്വപ്നങ്ങളും,
കാറ്റുപോൽ വന്നുതലോടിയ സാന്ത്വന-
മേറ്റു നിഭൃതനായ് കുമ്പിട്ടുനിന്നതും.
ഓർക്കുന്നു ഞാൻ തിരമാറാസരിൽപ്പതി-
യാകുമീ സങ്കീർണ്ണ യൗവ്വനഭംഗിയിൽ.

നിന്റെ യുവത്വമെൻബാല്യത്തിലർപ്പിച്ചു
പൊൻപരാഗങ്ങലളുണർത്തി രസിക്കവേ.
താതനായ്, പുത്രനായ്‌, പുത്രാഭിരമ്യനായ്‌
താനേ മറന്നുപോയ്‌ നീ നിന്റെ യൗവ്വനം.

സ്വീകരിച്ചാലുമീ യൗവ്വനം മൽതാത
പാരം പകരംതരിക നിൻവാർദ്ധക്യം.
നീ തന്ന ജീവന്നിതാകില്ലമൂല്യമായ്
വേറില്ലനൽകുവാൻ നിസ്വനാണിന്നുഞാൻ.

പാതിമെയ് തന്ന പിതാവേ പകരമായ്
സ്വീകരിക്കു പൂർണ യൗവ്വനഭംഗികൾ.
നീർമാതളങ്ങൾ ഭുജിക്ക, മധുകര -
നായി പ്രസൂനങ്ങൾ ചുംബിച്ചുണർത്തുക.
കാമ്യമദാലസ യൗവ്വനമേറി നീ
പാരംമുദിതനായ് വാഴു മഹാരഥാ.
രേതസ്സു കാളിന്ദിയാകട്ടെ നീ കാമ-
കാളിയ മർദ്ദനമാടു സമൃദ്ധമായ്.
തേരിലജയ്യനായ്ത്തീരട്ടെ ഭൂമിത-
ന്നാദരമേറ്റു പ്രജാപതി വാഴുക.
-----------------------------------------
(പുരാണ കഥയോടു കടപ്പാട്)
01.03.2014 

Tuesday 18 February 2014

സൂര്യനായ് , സൂര്യ പ്രവേഗമായ്‌

ഇനി കാത്തിരിപ്പില്ല, ഉഛ്വാസവായുവിൽ
മുഷിവില്ല, കാനൽ ജലത്തിനായ്‌ കേഴില്ല.

കരുതിയ പാഥേയമർപ്പിപ്പു നീരുമായ്
ഉദകമല്ലോ സ്വീകരിക്കു വിഭാതമെ.
ഇനിയും വരാത്തനിന്നുദകം കഴിച്ചിനി
പടി കടന്നീടണം തളരാതെ പോകണം.
ഒരുവേള ഭൂതകാലത്തിന്റ ചങ്ങല പിറകിൽ
കൊളുത്തി വലിക്കുന്നു മാദകം.
മധുരം മനോഹര മന്ദഹാസത്തിന്റെ
ചൊടികൾ വിളിക്കുന്നു, പിന്നിൽ കൊളുത്തുന്നു.
അരുതെന്നു ചൊല്ലുന്ന രാത്രി സൗഗാന്ധിക
മദഭരയാമങ്ങൾ പിന്നിൽ വിളിക്കുന്നു.

ഉടവാളു കൊണ്ടരിഞ്ഞീടട്ടെ പിന്നിലെ
വിളികൾ, കൊളുത്തുകൾ, ചങ്ങലപ്പൂട്ടുകൾ.
രണഭൂമി താണ്ടണം, കാവൽപ്പുരകളിൽ
വിറപൂണ്ട ദേശാടനക്കിളി കേഴുന്നു.
ചിറതാണ്ടണം, ഘോരമഴതാണ്ടണം പിന്നെ
നിലയുറയ്കാത്ത കല്ലോലങ്ങൾ താണ്ടണം.
സമരവീര്യത്തിന്റ യാനപാത്രം രൗദ്ര
രണഭേരി വീണ്ടും മുഴക്കുന്നു, വിണ്ണിന്റ
വിരിമാറു കീറി പതാക മുന്നേറുന്നു.

സമയമില്ലോട്ടുമേ മഷിയുണങ്ങും മാത്ര
കളയില്ല, കമ്പിളിത്തുകിലണിഞ്ഞീടട്ടെ.
അയുതം ശരങ്ങളും, വില്ലും കവചവും
തിലകസിന്ദൂരവും, കരളിലാഗ്നേയവും,
കടവിലെ കൽമണ്ഡപത്തിന്റ തിണ്ണയിൽ
തമസിന്റ ഭാണ്ഡമുപേക്ഷിച്ചു സൂര്യനായ്
സമയാശ്വമേറിമുന്നേറട്ടെ സത്വരം.

------------
ഇതു 'കാത്തിരിപ്പ്' എന്ന കവിതയുടെ രണ്ടാം ഭാഗം.
18.02.2014

Sunday 16 February 2014

പഴയ കുപ്പിയുണ്ടോ പുതിയ വീഞ്ഞു നിറയ്ക്കാൻ?


പഴയ കുപ്പിയുണ്ടോ  പുതിയ വീഞ്ഞു നിറയ്ക്കാൻ?

അർദ്ധദശ വത്സരാന്ത ത്തിലെ
ആഘോഷ ചര്യയിൽ  എന്നും നീ വിളമ്പിയ
പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങൾ ഉറങ്ങുകയായിരുന്നു.
ഉറങ്ങിയ ഞങ്ങളെ, നീ കവരുക യായിരുന്നു.
അധ്വാനത്തിന്റ വിയർപ്പു മണികൾ
നീ മോഷ്ടിക്ക യായിരുന്നു.
പുതിയ പുതിയ പളുങ്കു പാത്രങ്ങളിലെ  പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങളെ ഉറക്കി,
ഞങ്ങളുടെ വിയർപ്പു മണികൾ കൊണ്ട് നീ  മാളിക പണിയുകയായിരുന്നു.
നീ കീറിയിട്ട അഴുക്കു ചാലുകളിൽ
സ്വാതന്ത്ര്യത്തിന്റ സ്വപ്നവും കണ്ട് ഞങ്ങൾ തളർന്നുറങ്ങവെ,
നീ ഞങ്ങൾക്കുള്ള പുതിയ സ്വപ്‌നങ്ങൾ നെയ്യുകയായിരുന്നു.
സ്വപ്നങ്ങൾക്ക് പകരമായി നീ കൊയ്തെടുത്ത ഞങ്ങളുടെ വേർപ്പു മണികൾ
അന്നവും വസ്ത്രവുമായി മാറവേ
വിശപ്പിന്റെ താഴ്വരകളിൽ നഗ്നരായി ഞങ്ങൾ തളർന്നുറങ്ങി.

പുതിയ കുപ്പിയിലെ പഴയ വീഞ്ഞു ഞങ്ങൾക്ക് മടുത്തതു നീ അറിഞ്ഞുവോ?
മടുപ്പിന്റെ അഗ്നി കുംഭങ്ങളുമായി
നിന്റെ മണിയറയിലേക്ക് ഞങ്ങൾ വരികയാണ്.
പുതിയ കുപ്പിക്ക്‌  ചുവരെഴുത്തു നടത്തുന്ന കലാകാരന്മാരെ,
നിങ്ങൾ മറന്നു പോയ ഞങ്ങൾ വരികയാണ് !
നിങ്ങൾക്കെതിരെ രോഷത്തിന്റെ തീ ജ്വാലയുമായി
ഞങ്ങൾ വരികയാണ്.
ഗോപുരങ്ങൾ തകരുകയാണ് ,
മേടകൾ കത്തുകയാണ് ,
അരമനകൾ അമരുകയാണ് .
തകരുന്നതൊന്നും ഞങ്ങളുടേതായിരു ന്നില്ലല്ലോ ?
അജപാലകനായ നിന്റതായിരുന്നല്ലോ.
എന്നും വെർപ്പു മണികൾ മോഷ്ടിച്ച
നിന്റതു  മാത്ര മായിരുന്നല്ലൊ.

നൂറ്റാണ്ടു കളുടെ പശിമയുള്ള മണ്ണുകൊണ്ട്
വാർത്തെടുത്ത ആ പഴയ കുപ്പിയിൽ
പുതിയ വീഞ്ഞു ഞങ്ങൾ  നിറയ്ക്കും.
സംചലനത്തിന്റ കലപ്പകൾ
വിണ്ടുപോയ എന്റ മണ്ണിന്റ  നാഭിയിൽ
ജീവന്റ ചാലുകൾ കീറും.
അതിലൂടൊഴുകുന്ന സ്വപ്നങ്ങളിൽ
സ്വാതന്ത്ര്യത്തിന്റ മരാളങ്ങൾ
നീന്തി തുടിക്കും.
ഇടതും വലതും കുരുത്തു പൊന്തുന്ന ഹരിത
വർണങ്ങളിൽ വിശപ്പിന്റ ഒച്ചകൾ
അലിഞ്ഞില്ലാതെയാകും.
പകരം തരാനില്ലാത്ത സ്നേഹത്തിന്റ
താഴ്വാരങ്ങളിൽ വിരിയുന്ന
കുഞ്ഞു പൂക്കൾ സമത്വത്തിന്റ നറുമണം വിതറും.

വടക്കുനോക്കി യന്ത്രങ്ങളായ  പുതിയ കുപ്പികൾക്കു പകരം
പഴയ കുപ്പിയുണ്ടോ?
മാറ്റത്തിന്റ പുതിയ വീഞ്ഞു നിറയ്ക്കാൻ!

Saturday 14 December 2013

ഗ്രാമാന്തരം



പെരുവിരലൂന്നി ഞാൻ നിൽക്കെ ഗ്രാമത്തിന്റ
നെറുകയിൽ പൂക്കൾ വിരിഞ്ഞു.
കവിളിണച്ചാർത്തിൽ വിരിഞ്ഞ നാണത്തിന്റ
നറുമണം മെല്ലെപ്പരക്കെ,
പുഴയിൽ കുളിച്ചീറനനലനെൻ കാതിൽ വ-
ന്നരുമായ് ചൊല്ലി സുമന്ത്രം,
"പ്രകൃതി മനോഹരി തവ മുഗ്ദ്ധ ലാവണ്യ -
മൃതുഭേദചാരുതയല്ലേ?"
അതുകേട്ടു കോരിത്തരിച്ചു നിൽക്കെ സൂര്യ-
നൊരുമാത്ര ഭൂമിയെ നോക്കി.
മൃദു മന്ദഹാസത്തിനലകളെൻ മേനിയിൽ
പുളകങ്ങളായിരം തീർത്തു.
ഒരുവേളകൊണ്ടു ഞാൻ സൗരയൂഥത്തിന്റ
വഴികളിൽ പിന്നോട്ടു പോയി.
അവിടെ മാകന്ദം മധുരംവിളമ്പിയ
വഴികളും ചോലയും കാറ്റും,
അരുവിയും നീരിലെപ്പരലും പതംഗവും
നിറദീപ്ത ചിത്രങ്ങൾ നെയ്തു.
കിളിമൊഴിക്കെതിർമൊഴി ചൊല്ലാൻ മറക്കാത്ത
പുലർകാല സുന്ദരബാല്യം
കനകംവിരിഞ്ഞ നെൽപ്പാടവരമ്പത്തു
ചകിതമാം തുമ്പിയായ് നിൽക്കെ,
വെയിൽകാഞ്ഞ പൈക്കളും പഥികരും
മാവിന്റ മധുരം നുകർന്നിറ്റു നിൽക്കെ,
പ്രകൃതി രജസ്വലയായി നീ വിണ്ണിന്റ
കനിവായി ചാരത്തു നിന്നു.

അകലങ്ങളിൽ വീർപ്പു മുട്ടലിൽ ജീവിത-
പ്പെരുവഴിയോരത്തു നിൽക്കെ
തിരികെവരാൻ, നിന്റ വരണമാല്യത്തിനു
പകരം തരാനും മറന്നു.

പകരമില്ലീ നിന്റ പൊന്മുളം തണ്ടിലെ
അമരഗാനതിനു തുല്യം
പകരം തരാനില്ല കവിതയായർപ്പിപ്പു
മമ ഹൃദന്തത്തിലെ ഹവ്യം.
---------------
14.12.2013