Tuesday 27 December 2016

ഉണർന്നപ്പോൾ


ഉറക്കത്തിലായിരുന്നു ഞാൻ.
ഉണർന്നപ്പോൾ നഗ്നനായി മാറിയിരുന്നു.
പാടി ഉറക്കിയവർ തന്നെ വസ്ത്രങ്ങൾ അഴിച്ചെടുത്തിരുന്നു.
അവ നിറങ്ങളിൽ മുക്കി അയയിൽ വിരിച്ചിരുന്നു.
ഭയപ്പെടുത്തുന്ന നിറങ്ങൾ ഉപേക്ഷിച്ചു
ഭൂമിയുടെ നഗ്നതയിലൂടെ നടന്നു.
വടക്കു നിന്നും വീശിയ വരണ്ട കാറ്റിനു
മൃതിയുടെ ഗന്ധം ഉണ്ടായിരുന്നു.
രോമകൂപങ്ങളിൽ മാലിന്യം നിക്ഷേപിച്ചുകൊണ്ട്
അവ മധ്യരേഖ കടന്നുപോയി.

എല്ലാം തിരിച്ചറിയാൻ ഭൂമി ഉണ്ടായിരുന്നു.
തുളച്ചു കയറുന്ന നോട്ടങ്ങൾ എന്റെ
രക്ത ധമനികളിൽ തറച്ചു നിന്നു.
ചോരയുടെ നിറം തിരിച്ചറിയാതെ
അവർ പുരാതന ഗ്രന്ഥങ്ങളിൽ പരതി.
എന്നാൽ ആവിയായിപ്പോയ അക്ഷരങ്ങൾ
മഴക്കാറായി ഉയരങ്ങളിൽ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു.
എല്ലാ നിറങ്ങളും കഴുകിക്കളയുവാൻ
പെരുമഴയ്ക്കുള്ള തയാറെടുപ്പിലായിരുന്നു
അക്ഷര മേഘങ്ങൾ.
അവയ്ക്കു ഇനിയും പെയ്യാതിരിക്കാൻ കഴിയില്ല!
---------------
01.12.2016

Friday 16 December 2016

നഗരശില്പി



വിള്ളലിനു കീഴിൽ പെരിയ താഴികക്കുടം.
ചത്വരങ്ങളിൽ
വാഹനങ്ങളുടെ സംഗീതമേളം.
അംബരചുംബികൾക്കിടയിൽ
കരിധൂളിയുടെ കോടമഞ്ഞു.
റേന്തയിട്ട ജാലകവിരികളിൽ
കാർബൺ മോണോക്സൈഡിന്റെ കുളിർതെന്നൽ.
മാലിന്യപ്പുഴയ്ക്കു മുകളിൽ ഒരാരാമം.
മേൽപ്പാലങ്ങളുടെ ഇണചേരലിൽ
നൈട്രജൻ ഡൈഓക്സൈഡിന്റെ ജീവധാര.
കഴുകി വെടിപ്പാക്കാൻ
അമ്ലവാഹിനി പുതുമഴ.
നുണപറയുന്ന പരസ്യപ്പലകകൾ.
വഴിതെറ്റിക്കാൻ വിളക്കുകാലുകൾ.
സന്തോഷിക്കാൻ മാളുകൾ.
ഒളിച്ചിരിക്കാൻ ഭൂഗർഭനിലകൾ.
പൊട്ടിച്ചിരിക്കാൻ മദ്യശാലകൾ.
വിയർക്കാൻ ജിമ്മുകൾ.
സ്നേഹിക്കാൻ രതിശാലകൾ.
രക്ഷപ്പെടാൻ സെമിത്തേരികൾ.
ഉറങ്ങാത്ത രാത്രിക്കു കൂട്ടായി
ഉറക്കംതൂങ്ങുന്ന പകലുകൾ.

യമപുരി പടുത്തുയർത്തിയ ശേഷം മയൻ
ദീർഘകാല അവധിയിൽ പ്രവേശിച്ചു.
സാനിട്ടോറിയത്തിനു മുന്നിലെത്തി
മുകളിലേക്കു നോക്കി.
താഴികക്കുടത്തിനു മുകളിലെ വിശാലമായ വിള്ളലിലേക്ക്.
----------
14.12.2016