Friday 10 June 2016

ഇന്നലെകൾ

ആ നീലവാനിൻ കുടക്കീഴിലിന്നലെ
ഭാരം വഹിച്ചു പിപീലികാജാഥകൾ
പോവതു നോക്കി സ്വയം മറന്നങ്ങിനെ
തൂണുപോൽ നിന്നതു ഞാനായിരുന്നില്ല!

നീലത്തിമിംഗലം മേളിച്ചപാരമാം
ഓളപ്പരപ്പുകളെണ്ണി ഇരുട്ടിന്റെ
കോണിലുറക്കെച്ചിരിച്ചസ്തമയത്തിന്റെ
ലാവണ്യമൂറ്റിക്കുടിച്ചതും ഞാനല്ല!

പോയ ധനുമാസരാവിന്റെ തീരത്തു
പൂനിലാവേറ്റു പുൽമെത്തയിലമ്പിളി
ത്താലത്തിലെക്കലമാനിന്റെ കൊമ്പിലെ
തൂമയും തേടി അലഞ്ഞതും ഞാനല്ല!

നിൻ ശ്ലഥവേണിയിലിന്ദുപുഷ്പംചൂടി
മന്ദസ്മിതത്തിലലിഞ്ഞതും ഞാനല്ല,
പിന്നെച്ചിരാതിന്റെ കള്ളക്കടക്കണ്ണു
മെല്ലെപ്പൊതിഞ്ഞു തേൻതുള്ളി നുകർന്നതും,
കള്ളനെന്നോതി നീമാറിലമർന്നാശു
'ചെല്ലക്കിളി'യെന്നുചൊന്നതും ഞാനല്ല!
ഇന്നലെ, ഇന്നലെ, ഇന്നലെകൾ കാല
കർമ്മപഥത്തിലെ ചില്ലുപാത്രങ്ങൾ, വീ-
ണെങ്ങോ ചിതറി ലയിക്കുന്നതിൽനിന്നു 
പിന്നെപ്പുനർജ്ജനിക്കുന്നൊരീ 'ഇന്നു'കൾ 
ഇന്നലെയില്ലായിരുന്നു ഞാനിന്നിന്റെ,
ഇന്നിന്റെ മാത്രമാഖ്യാനമാകുന്നു ഞാൻ.
പോയ തോയത്തിനൊഴുക്കു തടിനിയെ
വീണ്ടും ജനിപ്പിച്ചനന്യയാക്കുംപോലെ,
നീരദപാളികളോരോ നിമിഷവും
മാറുവതെങ്കിലീ ഞാനുമേവം സദാ
മാറുന്നു കോശവും, താപവും, ഉള്ളിലെ
ഭാവവും, എന്നും പുനർജ്ജനിക്കുന്നിതാ.
--------------
07.04.2016

1 comment:

  1. ഇന്നലെ, ഇന്നലെ, ഇന്നലെകൾ കാല
    കർമ്മ പഥത്തിലെ ചില്ലുപാത്രം, വീണു-
    ചിന്നിച്ചിതറിത്തെറിക്കുന്നു ശൂന്യമാ-
    യെങ്ങോ ലയിക്കുന്നു; ഇന്നായ് ജനിക്കുന്നു.

    ഇന്നലെ ഇല്ലായിരുന്നു ഞാ നിന്നിന്റെ,
    ഇന്നിന്റെ മാത്രം ആഖ്യാന മാകുന്നു ഞാൻ.
    പോയ തോയത്തിന്നൊഴുക്കു തടിനിയെ
    വീണ്ടും ജനിപ്പിച്ചനന്യയാക്കും പോലെ,
    നീരദ പാളിക ളോരോ നിമിഷവും
    മാറുവ തെങ്കിലീ ഞാനു മേവം സദാ
    മാറുന്നു കോശവും, താപവും, ഉള്ളിലെ
    ഭാവവും, എന്നും പുനർജ്ജനിക്കുന്നിതാ...

    ReplyDelete

Hope your comments help me improve.