Tuesday 18 February 2014

സൂര്യനായ് , സൂര്യ പ്രവേഗമായ്‌

ഇനി കാത്തിരിപ്പില്ല, ഉഛ്വാസവായുവിൽ
മുഷിവില്ല, കാനൽ ജലത്തിനായ്‌ കേഴില്ല.

കരുതിയ പാഥേയമർപ്പിപ്പു നീരുമായ്
ഉദകമല്ലോ സ്വീകരിക്കു വിഭാതമെ.
ഇനിയും വരാത്തനിന്നുദകം കഴിച്ചിനി
പടി കടന്നീടണം തളരാതെ പോകണം.
ഒരുവേള ഭൂതകാലത്തിന്റ ചങ്ങല പിറകിൽ
കൊളുത്തി വലിക്കുന്നു മാദകം.
മധുരം മനോഹര മന്ദഹാസത്തിന്റെ
ചൊടികൾ വിളിക്കുന്നു, പിന്നിൽ കൊളുത്തുന്നു.
അരുതെന്നു ചൊല്ലുന്ന രാത്രി സൗഗാന്ധിക
മദഭരയാമങ്ങൾ പിന്നിൽ വിളിക്കുന്നു.

ഉടവാളു കൊണ്ടരിഞ്ഞീടട്ടെ പിന്നിലെ
വിളികൾ, കൊളുത്തുകൾ, ചങ്ങലപ്പൂട്ടുകൾ.
രണഭൂമി താണ്ടണം, കാവൽപ്പുരകളിൽ
വിറപൂണ്ട ദേശാടനക്കിളി കേഴുന്നു.
ചിറതാണ്ടണം, ഘോരമഴതാണ്ടണം പിന്നെ
നിലയുറയ്കാത്ത കല്ലോലങ്ങൾ താണ്ടണം.
സമരവീര്യത്തിന്റ യാനപാത്രം രൗദ്ര
രണഭേരി വീണ്ടും മുഴക്കുന്നു, വിണ്ണിന്റ
വിരിമാറു കീറി പതാക മുന്നേറുന്നു.

സമയമില്ലോട്ടുമേ മഷിയുണങ്ങും മാത്ര
കളയില്ല, കമ്പിളിത്തുകിലണിഞ്ഞീടട്ടെ.
അയുതം ശരങ്ങളും, വില്ലും കവചവും
തിലകസിന്ദൂരവും, കരളിലാഗ്നേയവും,
കടവിലെ കൽമണ്ഡപത്തിന്റ തിണ്ണയിൽ
തമസിന്റ ഭാണ്ഡമുപേക്ഷിച്ചു സൂര്യനായ്
സമയാശ്വമേറിമുന്നേറട്ടെ സത്വരം.

------------
ഇതു 'കാത്തിരിപ്പ്' എന്ന കവിതയുടെ രണ്ടാം ഭാഗം.
18.02.2014

Sunday 16 February 2014

പഴയ കുപ്പിയുണ്ടോ പുതിയ വീഞ്ഞു നിറയ്ക്കാൻ?


പഴയ കുപ്പിയുണ്ടോ  പുതിയ വീഞ്ഞു നിറയ്ക്കാൻ?

അർദ്ധദശ വത്സരാന്ത ത്തിലെ
ആഘോഷ ചര്യയിൽ  എന്നും നീ വിളമ്പിയ
പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങൾ ഉറങ്ങുകയായിരുന്നു.
ഉറങ്ങിയ ഞങ്ങളെ, നീ കവരുക യായിരുന്നു.
അധ്വാനത്തിന്റ വിയർപ്പു മണികൾ
നീ മോഷ്ടിക്ക യായിരുന്നു.
പുതിയ പുതിയ പളുങ്കു പാത്രങ്ങളിലെ  പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങളെ ഉറക്കി,
ഞങ്ങളുടെ വിയർപ്പു മണികൾ കൊണ്ട് നീ  മാളിക പണിയുകയായിരുന്നു.
നീ കീറിയിട്ട അഴുക്കു ചാലുകളിൽ
സ്വാതന്ത്ര്യത്തിന്റ സ്വപ്നവും കണ്ട് ഞങ്ങൾ തളർന്നുറങ്ങവെ,
നീ ഞങ്ങൾക്കുള്ള പുതിയ സ്വപ്‌നങ്ങൾ നെയ്യുകയായിരുന്നു.
സ്വപ്നങ്ങൾക്ക് പകരമായി നീ കൊയ്തെടുത്ത ഞങ്ങളുടെ വേർപ്പു മണികൾ
അന്നവും വസ്ത്രവുമായി മാറവേ
വിശപ്പിന്റെ താഴ്വരകളിൽ നഗ്നരായി ഞങ്ങൾ തളർന്നുറങ്ങി.

പുതിയ കുപ്പിയിലെ പഴയ വീഞ്ഞു ഞങ്ങൾക്ക് മടുത്തതു നീ അറിഞ്ഞുവോ?
മടുപ്പിന്റെ അഗ്നി കുംഭങ്ങളുമായി
നിന്റെ മണിയറയിലേക്ക് ഞങ്ങൾ വരികയാണ്.
പുതിയ കുപ്പിക്ക്‌  ചുവരെഴുത്തു നടത്തുന്ന കലാകാരന്മാരെ,
നിങ്ങൾ മറന്നു പോയ ഞങ്ങൾ വരികയാണ് !
നിങ്ങൾക്കെതിരെ രോഷത്തിന്റെ തീ ജ്വാലയുമായി
ഞങ്ങൾ വരികയാണ്.
ഗോപുരങ്ങൾ തകരുകയാണ് ,
മേടകൾ കത്തുകയാണ് ,
അരമനകൾ അമരുകയാണ് .
തകരുന്നതൊന്നും ഞങ്ങളുടേതായിരു ന്നില്ലല്ലോ ?
അജപാലകനായ നിന്റതായിരുന്നല്ലോ.
എന്നും വെർപ്പു മണികൾ മോഷ്ടിച്ച
നിന്റതു  മാത്ര മായിരുന്നല്ലൊ.

നൂറ്റാണ്ടു കളുടെ പശിമയുള്ള മണ്ണുകൊണ്ട്
വാർത്തെടുത്ത ആ പഴയ കുപ്പിയിൽ
പുതിയ വീഞ്ഞു ഞങ്ങൾ  നിറയ്ക്കും.
സംചലനത്തിന്റ കലപ്പകൾ
വിണ്ടുപോയ എന്റ മണ്ണിന്റ  നാഭിയിൽ
ജീവന്റ ചാലുകൾ കീറും.
അതിലൂടൊഴുകുന്ന സ്വപ്നങ്ങളിൽ
സ്വാതന്ത്ര്യത്തിന്റ മരാളങ്ങൾ
നീന്തി തുടിക്കും.
ഇടതും വലതും കുരുത്തു പൊന്തുന്ന ഹരിത
വർണങ്ങളിൽ വിശപ്പിന്റ ഒച്ചകൾ
അലിഞ്ഞില്ലാതെയാകും.
പകരം തരാനില്ലാത്ത സ്നേഹത്തിന്റ
താഴ്വാരങ്ങളിൽ വിരിയുന്ന
കുഞ്ഞു പൂക്കൾ സമത്വത്തിന്റ നറുമണം വിതറും.

വടക്കുനോക്കി യന്ത്രങ്ങളായ  പുതിയ കുപ്പികൾക്കു പകരം
പഴയ കുപ്പിയുണ്ടോ?
മാറ്റത്തിന്റ പുതിയ വീഞ്ഞു നിറയ്ക്കാൻ!